2012, നവംബർ 3, ശനിയാഴ്‌ച

നമ്മള്‍

ഇന്നലെ
പിരിച്ചു ചേര്‍ത്ത
രണ്ട് നൂലിഴകള്‍ നമ്മള്‍..
ഒരിക്കലും ചേരാത്ത
നിറങ്ങളായിട്ടും
എപ്പഴോ ഇഴചേര്‍ന്നു .
നിന്‍റെ വെളുപ്പുകണ്ട്
ഞാന്‍ ഭയന്നപ്പോള്‍
കറുപ്പാെണനിക്കിഷ്ടമെന്ന്
നീ പറഞ്ഞില്ലേ ..
കറുപ്പിനെ സ്നേഹിക്കാന്‍
ഞാന്‍ പഠിച്ചത്
അപ്പോഴാണ് ..
പുതിയ വര്‍ണമായി
ഇഴപിരിഞ്ഞപ്പോള്‍
ആരോ സൂചിയില്‍
കോര്‍ത്തില്ലേ നമ്മളെ ..
പിന്നെ തുന്നിയ
പട്ടുടുപ്പിന്
എന്തുഭംഗിയാണെന്ന്
കണ്ടവരെല്ലാം
പറഞ്ഞപ്പോള്‍
നമ്മള്‍ പരസ്പരം
പുഞ്ചിരിച്ചില്ലേ ..

ഇന്ന്
കുറച്ച് പഴകിയ
ഈ പട്ടുടുപ്പില്‍
തുളകള്‍ വീഴാന്‍ തുടങ്ങി
അകലം കൂടുന്നു ..
നെയ്ത  ഇഴകള്‍ക്കിടയില്‍  
ഇടയ്ക്കെവിടെയോ  
ചരടുകള്‍ പൊട്ടുന്നു..
ഇഴകളെല്ലാം
ദ്രവിച്ചിരിക്കുന്നു ..
ഒരിക്കലും തിരികെ
േചര്‍ക്കാനാവാത്തവിധം
പൊടിഞ്ഞമരുന്നു..

നാളെ
ദ്രവിച്ച് ദ്രവിച്ച്
പരസ്പരം
തിരിച്ചറിയാനാവാത്തവിധം
നമ്മള്‍ നമ്മളെ
മറന്നുപോകും....  
   
 

2012, ഏപ്രിൽ 21, ശനിയാഴ്‌ച

മരുഭൂമികള്‍ ഉണ്ടാവുന്നത് ...

ഒരേ വഴിയാത്രക്കാര്‍ നമ്മള്‍ ,
ഒരേ കൈക്കോര്‍ത്തവര്‍  ...
എന്നിട്ടും , 
നീയും ഞാനും അന്ന്യര്‍ !
എന്റെ കണ്ണില്‍
ഉറവുപൊട്ടിയ മൌനം..
ഇന്ന് ഞാന്‍ ,
നിന്റെ പ്രണയമില്ലാതെ , 
വരണ്ട മരുഭൂമി !
ഒരേ മുറി , ഒരേ ശയ്യ ,
എന്നിട്ടും ,
രണ്ടിടങ്ങളിലായി നമ്മള്‍ ,
വശം തിരിഞ്ഞ്,
ഇടയില്‍ നഷടമായ
എന്തോ തിരഞ്ഞ് ,
പുലരുവോളം !
അശാന്തം ,
നിന്റെ മനസ്സിനുള്ളില്‍ ,
കലങ്ങിച്ചുവന്ന,
എന്റെ ഹൃദയം ,
കൊരുത്തിരിക്കുന്നു .
എന്നിട്ടുമെന്തേ ..
ഈ തുരുത്തില്‍ ,
നാം ഒറ്റപ്പെട്ടവരായത് ,
മരുഭൂമികളായത്‌ !       

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

തനിയെ...

ചാഞ്ഞ പൂമരം ഞാന്‍ ,
അതിദ്രുതം ഈ കാറ്റില്‍,
കൊഴിഞ്ഞു വീണ -
മോഹങ്ങള്‍ , സ്വപ്‌നങ്ങള്‍ ..
ഉള്ളില്‍ ബാക്കി , 
ഇനിയും തീരാ ,
കദനഭാരം !
ഏകാന്തം , ഈ
വഴിയോരത്തില്‍ ..
ഉള്ളിലണയാ,
കനല്പ്പെരുക്കം !
സ്വപ്‌നങ്ങള്‍ പൂത്തിരുന്ന 
എന്‍റെ ഒറ്റനിലാവില്‍,
ഇന്ന് പ്രണയം ,
തണുത്തുറഞ്ഞ വെറും ജഡം ! 
ഹിമപാതമേറ്റുറഞ്ഞ,   ,
എന്റെ നീര്‍വാഹിനികളില്‍,
നിന്‍റെ ഓര്‍മ്മകള്‍ ,
ചൂട് പകരുമ്പോള്‍ ..
ശാഖകളില്‍ വേരുകളാഴ്ത്തി ,
ചെറു ചെടിപ്പടര്‍പ്പുകള്‍.. 
എന്റെ ഹൃദയനീരാണ്,
ഊറ്റിയെടുക്കുന്നതെന്നും,
അറിയാതെയല്ല ..
ഒരേ രക്തമായതുകൊണ്ടാവാം ,
പറിചെറിയാനാവാതെ,
ശിരോലിഖിതങ്ങളെ
പഴി പറയാതെ ,
മറവിയുടെ മാറാലക്കൂട്ടിലേക്ക്,
നിന്നെ ഞാന്‍ തള്ളിയിട്ടത്‌ !   
പൂക്കുന്ന സന്ധ്യകളില്‍ ,
ഉള്ളിലുറയും സന്ദേഹങ്ങളില്‍,
വീണ്ടും ഒരു മോഹമുണരുന്നു,
ഒരു താങ്ങായ് ,
ആരെങ്കിലും 
ഉണ്ടായിരുന്നെങ്കിലെന്ന്!    
     
ചിത്രം  കടപ്പാട് : ഗൂഗിള്‍

2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

പകല്‍ക്കിനാവ്

പടം പൊഴിച്ച് ,
ഇഴഞ്ഞുനീങ്ങിയിട്ടുണ്ട്
ചില കാമനകള്‍ ..
വെന്തുരുകുന്ന മണല്പ്പരപ്പിലൂടെ
ഇഴഞ്ഞു നീങ്ങുമ്പോള്‍,
ഉടലുപൊട്ടി,നീറി നീറി,
എവിടെയോ
ചുരുണ്ടുകൂടി കിടക്കുന്നുണ്ട്.
ഫണമുയര്‍ത്താതെ,
സീല്‍ക്കാരമില്ലാതെ,
പകല്കിനാവുകണ്ട്,
ഒരു ദീര്‍ഘനിശ്വാസം !