kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kavitha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 നവംബർ 3, ശനിയാഴ്‌ച

നമ്മള്‍

ഇന്നലെ
പിരിച്ചു ചേര്‍ത്ത
രണ്ട് നൂലിഴകള്‍ നമ്മള്‍..
ഒരിക്കലും ചേരാത്ത
നിറങ്ങളായിട്ടും
എപ്പഴോ ഇഴചേര്‍ന്നു .
നിന്‍റെ വെളുപ്പുകണ്ട്
ഞാന്‍ ഭയന്നപ്പോള്‍
കറുപ്പാെണനിക്കിഷ്ടമെന്ന്
നീ പറഞ്ഞില്ലേ ..
കറുപ്പിനെ സ്നേഹിക്കാന്‍
ഞാന്‍ പഠിച്ചത്
അപ്പോഴാണ് ..
പുതിയ വര്‍ണമായി
ഇഴപിരിഞ്ഞപ്പോള്‍
ആരോ സൂചിയില്‍
കോര്‍ത്തില്ലേ നമ്മളെ ..
പിന്നെ തുന്നിയ
പട്ടുടുപ്പിന്
എന്തുഭംഗിയാണെന്ന്
കണ്ടവരെല്ലാം
പറഞ്ഞപ്പോള്‍
നമ്മള്‍ പരസ്പരം
പുഞ്ചിരിച്ചില്ലേ ..

ഇന്ന്
കുറച്ച് പഴകിയ
ഈ പട്ടുടുപ്പില്‍
തുളകള്‍ വീഴാന്‍ തുടങ്ങി
അകലം കൂടുന്നു ..
നെയ്ത  ഇഴകള്‍ക്കിടയില്‍  
ഇടയ്ക്കെവിടെയോ  
ചരടുകള്‍ പൊട്ടുന്നു..
ഇഴകളെല്ലാം
ദ്രവിച്ചിരിക്കുന്നു ..
ഒരിക്കലും തിരികെ
േചര്‍ക്കാനാവാത്തവിധം
പൊടിഞ്ഞമരുന്നു..

നാളെ
ദ്രവിച്ച് ദ്രവിച്ച്
പരസ്പരം
തിരിച്ചറിയാനാവാത്തവിധം
നമ്മള്‍ നമ്മളെ
മറന്നുപോകും....  
   
 

2012 ഏപ്രിൽ 21, ശനിയാഴ്‌ച

മരുഭൂമികള്‍ ഉണ്ടാവുന്നത് ...

ഒരേ വഴിയാത്രക്കാര്‍ നമ്മള്‍ ,
ഒരേ കൈക്കോര്‍ത്തവര്‍  ...
എന്നിട്ടും , 
നീയും ഞാനും അന്ന്യര്‍ !
എന്റെ കണ്ണില്‍
ഉറവുപൊട്ടിയ മൌനം..
ഇന്ന് ഞാന്‍ ,
നിന്റെ പ്രണയമില്ലാതെ , 
വരണ്ട മരുഭൂമി !
ഒരേ മുറി , ഒരേ ശയ്യ ,
എന്നിട്ടും ,
രണ്ടിടങ്ങളിലായി നമ്മള്‍ ,
വശം തിരിഞ്ഞ്,
ഇടയില്‍ നഷടമായ
എന്തോ തിരഞ്ഞ് ,
പുലരുവോളം !
അശാന്തം ,
നിന്റെ മനസ്സിനുള്ളില്‍ ,
കലങ്ങിച്ചുവന്ന,
എന്റെ ഹൃദയം ,
കൊരുത്തിരിക്കുന്നു .
എന്നിട്ടുമെന്തേ ..
ഈ തുരുത്തില്‍ ,
നാം ഒറ്റപ്പെട്ടവരായത് ,
മരുഭൂമികളായത്‌ !       

2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

തനിയെ...

ചാഞ്ഞ പൂമരം ഞാന്‍ ,
അതിദ്രുതം ഈ കാറ്റില്‍,
കൊഴിഞ്ഞു വീണ -
മോഹങ്ങള്‍ , സ്വപ്‌നങ്ങള്‍ ..
ഉള്ളില്‍ ബാക്കി , 
ഇനിയും തീരാ ,
കദനഭാരം !
ഏകാന്തം , ഈ
വഴിയോരത്തില്‍ ..
ഉള്ളിലണയാ,
കനല്പ്പെരുക്കം !
സ്വപ്‌നങ്ങള്‍ പൂത്തിരുന്ന 
എന്‍റെ ഒറ്റനിലാവില്‍,
ഇന്ന് പ്രണയം ,
തണുത്തുറഞ്ഞ വെറും ജഡം ! 
ഹിമപാതമേറ്റുറഞ്ഞ,   ,
എന്റെ നീര്‍വാഹിനികളില്‍,
നിന്‍റെ ഓര്‍മ്മകള്‍ ,
ചൂട് പകരുമ്പോള്‍ ..
ശാഖകളില്‍ വേരുകളാഴ്ത്തി ,
ചെറു ചെടിപ്പടര്‍പ്പുകള്‍.. 
എന്റെ ഹൃദയനീരാണ്,
ഊറ്റിയെടുക്കുന്നതെന്നും,
അറിയാതെയല്ല ..
ഒരേ രക്തമായതുകൊണ്ടാവാം ,
പറിചെറിയാനാവാതെ,
ശിരോലിഖിതങ്ങളെ
പഴി പറയാതെ ,
മറവിയുടെ മാറാലക്കൂട്ടിലേക്ക്,
നിന്നെ ഞാന്‍ തള്ളിയിട്ടത്‌ !   
പൂക്കുന്ന സന്ധ്യകളില്‍ ,
ഉള്ളിലുറയും സന്ദേഹങ്ങളില്‍,
വീണ്ടും ഒരു മോഹമുണരുന്നു,
ഒരു താങ്ങായ് ,
ആരെങ്കിലും 
ഉണ്ടായിരുന്നെങ്കിലെന്ന്!    
     
ചിത്രം  കടപ്പാട് : ഗൂഗിള്‍

2012 ഫെബ്രുവരി 27, തിങ്കളാഴ്‌ച

പകല്‍ക്കിനാവ്

പടം പൊഴിച്ച് ,
ഇഴഞ്ഞുനീങ്ങിയിട്ടുണ്ട്
ചില കാമനകള്‍ ..
വെന്തുരുകുന്ന മണല്പ്പരപ്പിലൂടെ
ഇഴഞ്ഞു നീങ്ങുമ്പോള്‍,
ഉടലുപൊട്ടി,നീറി നീറി,
എവിടെയോ
ചുരുണ്ടുകൂടി കിടക്കുന്നുണ്ട്.
ഫണമുയര്‍ത്താതെ,
സീല്‍ക്കാരമില്ലാതെ,
പകല്കിനാവുകണ്ട്,
ഒരു ദീര്‍ഘനിശ്വാസം !

2011 ഒക്‌ടോബർ 8, ശനിയാഴ്‌ച

ശൂന്യത

ശൂന്യമാകുന്നു സര്‍വ്വവും!
തിരകളാര്ത്തിരമ്പി 
തളര്‍ന്നുറങ്ങുമീ ,
സാഗരത്തിന്‍ 
ശാന്തതയ്ക്കുള്ളിലും ..
അഗാധതയില്‍ 
ഉരുത്തിരിയും ,
നീര്‍ച്ചുഴികളില്‍ ,
ഉത്തരം കിട്ടാതെ ,
വാക്കുകള്‍ പോരാതെ ,
പരസ്പരം മിണ്ടാതെ ,
തന്നിലേയ്ക്കുള്‍വലിയുമേതോ, 
തിരമാലകളായ് വീണ്ടും ..
ഇനിയെത്ര ശ്രമിച്ചാലും ,
പുല്കുവാനാകാതെ ,
കരയെത്രമേല്‍ 
അകന്നുപോയിരിക്കുന്നു .. 
             

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

ബാക്കിയാവുന്നത്...

ഇടയ്ക്കഴിച്ചും  മുറുക്കിയും 
ഉള്ളിലൊരു  ഭാണ്ധമുണ്ട്  ..
നല്ലതും ചീത്തയുമെല്ലാം ,
ഒന്നിച്ച്‌ കൂടിക്കുഴഞ്ഞ്‌ ..
കളയുവാനുണ്ട്‌ പലതും ,
പതം വരാത്ത   ചിന്തകളും ,
എപ്പഴോ അടിഞ്ഞുകൂടിയ 
അഴുക്കുകളും..
കൂട്ടിവയ്ക്കാനുണ്ട് പലതും ,
എന്തിനാണെന്നറിയില്ല ,
ആറടി മണ്ണില്‍ 
അലിഞ്ഞു ചേരുമ്പോഴും ,
പുഴുവരിക്കാതെ ,
കൂടെയുണ്ടാവണം 
ചില നന്മകളെങ്കിലും...    

ഉത്തരമറിയാതെ ...

നാല് ചുമരുകള്‍ക്കുള്ളില്‍
കുടുങ്ങിക്കിടക്കുന്നുണ്ട്
ഒരു ജീവന്‍ ..
ഒന്നുമറിയാതെ ,
ആരോരുമില്ലാതെ ,
ആധികളില്ലാതെ ,
ആവശ്യങ്ങളും
പരാതികളുമില്ലാതെ,
ശാന്തമായി ഉറങ്ങുകയാവും.
ചിലപ്പോള്‍ വേദനപോലും,
തിരിച്ചറിയാനാവാതെ
മരവിച്ചുപോയിരിക്കാം ,
ആ മനസ്സും ....
കണ്ണുകള്‍ മാത്രം
ചലിക്കുന്നുണ്ട് ,
നെഞ്ചുപൊട്ടുന്ന
നൊമ്പരങ്ങളറിയാം
ആ മിഴികളില്‍..
കണ്ണീരുതിരുന്നുണ്ടാവാം
ആരുമറിയാതെ ..
സ്വപ്‌നങ്ങള്‍ ഏറെ
ബാക്കിയുണ്ടാവാം,
എവിടെയോ
നീറിനീറിക്കഴിയുന്ന
കുടുംബമുണ്ടാവാം..
നിസ്സഹായരായി,
കണ്ണുനീര്‍ വറ്റി ,
പ്രാര്‍ത്ഥനയുമായി ,
ചില ജീവിതങ്ങള്‍ ..
സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍
ഉണരാതിരിക്കില്ല ഒരുനാള്‍..
ഇനിയും തിരിചെടുക്കാതെ
ബാക്കിവെച്ചത് ,
ഉയിര്തെഴുന്നെല്‍ക്കാന്‍ തന്നെയാണ് !

മൃതിയുലാത്തും ഇടനാഴിയിലൂടെ ,
നടന്നകലുമ്പോള്‍ ..
മനസ്സില്‍ മായാതെ ,
ഓരോ മുഖങ്ങളും ..
ഒഴുക്കിനൊപ്പം ഒഴുകുമ്പോഴും
നീര്ച്ചുഴികളായി ഉള്ളില്‍
ആഴ്ന്നിറങ്ങുന്നു ,
ചില നോവുകള്‍...
ചിന്തകള്‍ മരവിച്ചുപോയെങ്കിലെന്നു,
ചിലപ്പോഴെങ്കിലും ആശിക്കാറില്ലേ?
ഓര്‍ക്കാനൊന്നുമില്ലാതാവുമ്പോള്‍ ,
ചിന്തകളെങ്കിലും കൂട്ടിനു -
ണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പോകില്ലേ ?
ഓര്‍മകളും ചിന്തകളുമില്ലാതാവുമ്പോള്‍,
ഉത്തരമില്ലാത്ത സമസ്യയായി ,
നീണ്ടുപോകുന്നു ജീവിതം !


(പിന്കുറിപ്പ് : വാഹനാപകടത്തില്‍ പെട്ട് അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന ഒരു സഹോദരനെ കാനാനിടയുണ്ടയായപ്പോള്‍ ഉള്ളില്‍ എവിടെയോ തോന്നിയ ചില വേദനകള്‍ .. ഒന്നേ എന്റെ കൂടുകാരോട് പറയാനുള്ളൂ , വളരെ ശ്രദ്ധിച്ചു വാഹനമോടിക്കുക ,നിയമങ്ങള്‍ ശ്രദ്ധിക്കുക . പിന്നെയെല്ലാം ദൈവഹിതം .)

2011 ജൂലൈ 19, ചൊവ്വാഴ്ച

തേങ്ങല്‍


അളവുതൂക്കങ്ങളില്‍
കുറവുണ്ടാവാം
പെണ്ണുകാണാന്‍ വന്നവര്‍
ഒന്നും പറയാതെ
ഇറങ്ങിപ്പോയി .
ഇനിയും കുറച്ച്
മുതല്കൂടി
കരുതേണമെന്ന്
അച്ഛന്‍ അമ്മയോട്
പറഞ്ഞു .
നോക്കുക്കുത്തിപോലെ
മുടക്കുച്ചരക്കായ
ഒരു ജന്മം
വാതിലിനുപിന്നില്‍
ആരുമറിയാതെ
തേങ്ങി ...

2011 ജൂലൈ 12, ചൊവ്വാഴ്ച

യാത്ര

 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !
കയ്യിലെടുക്കാനില്ലൊന്നും
കൂടെയുള്ള രോഗങ്ങളൊഴികെ..
 
നാളെ ഞാനെത്തുമെന്‍ മണ്ണില്‍ 
നാടറിയാതെ മാറിയിട്ടുണ്ടാവാം 
നാട്ടുവഴിയോരത്തെയാ 
നാട്ടുഗന്ധം പോലും .
 
കാല്‍പതിയ്ക്കുമ്പോള്‍ പൊള്ളിയേക്കാം 
സഹനമറ്റൊരു  മാതാവിന്‍ 
താപമാര്‍ന്നൊരു  ഹൃദയത്താല്‍ ..
കാര്‍മുകിലുതിര്‍ത്തിടും വിഷലിപ്തമാം
കണ്ണുനീര്‍ പെയ്ത്തിനാല്‍ 
ഉരുകിയമര്‍ന്നിടും ഞാന്‍ ചിലപ്പോള്‍  ..
 
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും
കാതുകള്‍ പൊത്തിയേക്കാം..   
കണ്ണുകള്‍ അടച്ചേക്കാം ...
 
അകമേ നിറയുന്ന ആത്മനിന്ദ -
കൊണ്ടെരിയുന്നുവെന്‍ ചിന്തകള്‍ 
പെണ്ണായ് പിറന്നുപോയതിനാലോ  
പേര്‍ത്തുമിങ്ങനെ   പീഡനങ്ങളേറുന്നു മണ്ണില്‍
ഉള്‍ത്തലത്തിലുതിരും   ഉള്‍ഭയം കൊണ്ടോ
ഉണ്മവിട്ട നരാധമന്മാരെ ഭയന്നോ  
പൂട്ടിവെയ്ക്കുന്നതെന്നാത്മരോഷമിന്നും ..
 
ഭദ്രപീടങ്ങളേറി നില്‍ക്കുന്നു "ജനാധിപത്യം"    
ഘോഷണം മുഴങ്ങുന്നു ചുറ്റിലും 
"സമ്പൂര്‍ണ്ണ സാക്ഷര സംസ്കാര  കേരളം "
എവിടെയാണ് ... നാം അറിഞ്ഞൊരാ 
സംസ്കാരമിന്ന് ?
എവിടെയാണ് ..നാം നേടിയ 
വിദ്യതന്‍   പുണ്യം ?
 
ചുറ്റും വിളയാടും ഗുണ്ടകള്‍ 
അഴിമതിവീരന്മാര്‍ ,കള്ളന്മാര്‍ 
അറ്റുപോകുന്ന സംസ്കാരനാളത്തെ
ഊതിക്കെടുത്തി ക്കൊണ്ടാത്ത്യു -
ന്നതികളില്‍ മേവും നരാധമര്‍..
സുഹൃത്തായ് പതിയായ് സോദരനായ്‌
അച്ഛനായ് മകനായ്‌ ഗുരുവായ്...
എന്നും നിറയുന്നു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ 
പീഡനം ,പീഡനമല്ലോ പലവിധം .
പെണ്ണ്  ,പെണ്ണല്ലോ   വിഷയം ,പെണ്ണ് മാത്രം 
പെണ്ണിന്‍ വില എത്രയുണ്ട്?
പെണ്ണിന് വേണം പൊന്ന്‌
പൊന്ന്‌ കുറഞ്ഞാലും പീഡനം .
 
വാര്‍ന്നുപോകുന്ന മൂല്യബോധങ്ങളില്‍ 
വിടര്ന്നിടുന്നു നവ മുകുളങ്ങള്‍ 
മാതൃക കാട്ടുവാന്‍ ആരുമില്ല 
മാതൃബന്ധത്തിന്‍ നേരുമില്ല 
നേര്‍വഴി അരുളുവാന്‍ അച്ഛനില്ല 
നെറികേട് മാത്രമേ കൂട്ടിനുള്ളൂ 
തെറ്റുകള്‍ തിരുത്താന്‍ ഗുരുവുമില്ല 
ഗുരുമനം പോലും കളങ്കമല്ലോ
ദേവാലയങ്ങളെ അറിയുകില്ല 
ദൈവമെന്തെന്നു ചോദിക്കുമപ്പോള്‍..
കുറ്റം ആരെ പറയേണ്ടൂ ?
കൂട്ടിവായിക്കാനറിയാത്ത  മക്കളെയോ ?                   
കാണുവാന്‍ വയ്യാത്ത കാഴ്ചകളോരോന്നും
കേള്‍ക്കുവാന്‍ വയ്യാത്ത വാര്‍ത്തകളോരോന്നും.
 
ചുറ്റും നിറയുന്ന കോണ്‍ക്രീറ്റ്   കൂരകള്‍
ചാമരം വീശും മരങ്ങളും മറഞ്ഞുപോയ്‌ 
വയലുകള്‍ പാടിയ പാട്ടുകളെങ്ങുപോയ്
വമ്ബെഴും  കേരളത്തനിമയും എങ്ങുപോയ് 
കേള്‍ക്കുന്നു വിഷധൂളിപ്പടര്‍പ്പിന്റെ നൊമ്പരം 
കാണുന്നു കാണാനരുതാത്ത കാഴ്ചകള്‍ 
ആത്മതാപത്തിന്‍ ഉത്തുംഗതയില്‍
അര്‍ക്കനും മൂകമായ് ചൊരിയുന്നു രോഷം 
ചുട്ടുപൊള്ളുന്ന മേടപ്പുലരികള്‍ 
ചങ്കുനീറ്റിക്കൊണ്ട്     നില്‍ക്കുന്നു ഭൂമിയും 
 
കാതുകള്‍ പൊത്തിയേക്കാം
കണ്ണുകള്‍ അടച്ചേക്കാം
നിസ്സഹായയായ് മണ്ണിലിരുന്നു 
തെങ്ങുവാന്‍ മാത്രമീ നാരീജന്മം .
ഉഴാവുച്ചാല്‍ കീറി അമ്മേ ..
നിന്നിലേയ്ക്കെടുക്കുക
മറ്റൊരു സീതയായ്  എന്നെയും 
താങ്ങുവാനിനിയും ശേഷിയില്ലാതെ 
നേര്‍ത്തിടുന്നൊരു ഹൃദയമിടിപ്പുകള്‍ 
നിന്നുപോയേക്കാം 
ഏതു നിമിഷാര്‍ധത്തിലും
തന്നിടാമോ ആറടി മണ്ണുമാത്രം
താപമേല്‍ക്കാതെ സ്നേഹവായ്പിനാല്‍ ..
അമ്മയില്‍ ചേര്‍ന്നിടട്ടെ
ശുദ്ധമാമെന്നാത്മനാളവു മീദേഹവും ... 
യാത്ര പോകണം നാളെ
എന്‍റെ  മണ്ണിലേയ്ക്ക്
തിരികെ ... യാത്ര !
                
           
                

2011 ജൂലൈ 3, ഞായറാഴ്‌ച

നിയോഗം


നീയെനിക്കെപ്പോഴാണ്
അന്യമായത് ?
തീരങ്ങള്‍ തേടി
പറന്നുയര്‍ന്നപ്പോഴും
ചിറകുരുമ്മിപ്പറന്നത്
നീ  മറന്നുപോയോ?
നിനക്കറിയില്ലേ
നിന്‍ നിഴല്‍
പിന്തുടരുമ്പോഴാണ്
ഞാന്‍ ഞാനാവുന്നതെന്ന് ?
എന്നിട്ടും തനിയെ
പറക്കാന്‍ പറഞ്ഞത് ...
പാതിവഴിയില്‍
ചിറകു തളര്‍ന്ന്
ഞാന്‍ വീഴുമെന്നറിഞ്ഞിട്ടും
പിന്നില്‍ നീയുണ്ടെന്നോര്‍ത്തിട്ടാവാം
ഞാന്‍ ഉയരഞ്ഞളിലെയ്ക്കുയര്‍ന്നത്‌ .
ഇപ്പോള്‍ ചിറകു തളര്ന്നിരിയ്ക്കുന്നു
ഒരു തണല്മരമില്ല
ഒരു നിഴല്പോലുമില്ല  
താഴെ അഗാതഗര്‍ത്തം മാത്രം !        
  

മറുപുറം

തേന്മാവ് 
മധുരം കിനിയ്ക്കുന്ന 
 മാമ്പഴമായിരുന്നു
നിനക്കെന്‍റെ
ഭാവപ്പകര്‍ച്ചകള്‍ 
ആസ്വാദനത്തിന്റെ
മറുകര താണ്ടി
നീ നിന്നപ്പോള്‍ 
അഹങ്കരിച്ചുപോയിരുന്നോ ?
ഇന്ന് ഇത്തിക്കണ്ണികള്‍കേറി  
വലിച്ചൂറ്റിയ 
ഈ തടിയില്‍ 
ഒരു തേന്‍ കനി
പൊഴിയ്ക്കാനായി   മാത്രം 
ഓരം ചേര്‍ന്ന് നില്‍പ്പുണ്ട് 
ഈ തേന്മാവ് ..
അറിവില്ലായ്മ 
ചരടുപൊട്ടി
പറന്നലഞ്ഞ്  
ഒടുവില്‍ 
നിന്നില്‍ 
കൊരുത്തു 
നിന്നപ്പോള്‍
ഞാനറിഞ്ഞിരുന്നില്ല 
നീ വെറും
ഉണക്ക മരമായിരുന്നെന്ന് !  
ഏതു നിമിഷവും 
നിലം പൊത്തിയെക്കാവുന്ന
ഉണക്കമരം ..
നടത്തം  
എനിയ്ക്ക് മുമ്പേ
നടന്നതും നീ
എനിയ്ക്ക് പിറകേ
നടന്നതും നീ
ഇപ്പോള്‍ മുമ്പിലും 
പിറകിലും 
വശങ്ങളിലുമെല്ലാം 
നീയുണ്ട് .
എന്തേ എന്‍റെ
ഉള്ളില്‍ മാത്രം
നീയില്ലാതെ പോയത് ?     
         

2011 ജൂൺ 17, വെള്ളിയാഴ്‌ച

മനസ്സ്

ദൂരമാപിനിയില്‍ 
മനസ്സ്
വരണ്ടുണങ്ങിയ 
നെല്‍പ്പാടങ്ങളും 
കടന്ന്‌
ഉറവവറ്റിയ 
നീര്‍ച്ചാലുകളില്‍
തടഞ്ഞ്
ഒഴുക്കിന്‍റെ
അഴിമുഖങ്ങള്‍ക്കപ്പുറം 
ആഴിതന്‍ 
അഗാധനീലിമയില്‍   
അലിഞ്ഞ്
കാണാക്കരകളില്‍ 
അലതല്ലിയണഞ്ഞു
ഇപ്പോള്‍ 
ഒരു കിതപ്പിനപ്പുറം
ഹൃദയത്തിന്‍റെ
താളഗതിയില്‍  
ചെവിയോര്‍ത്ത്‌
തനിച്ചങ്ങനെ 
സമയവും കാത്ത്.. 
ഇനിയും അളക്കാന്‍ 
ദൂരമില്ലാഞ്ഞിട്ടാവാം 
അല്ലെങ്കില്‍ 
ദൂരങ്ങള്‍ താണ്ടാന്‍ 
ശക്തിയില്ലാഞ്ഞിട്ടാവാം 
ഇടയ്ക്കെപ്പോഴോ 
ഇടറിവീണത്‌..
ഒരു വെള്ളമുണ്ടില്‍ 
വരിഞ്ഞു മുറുക്കുമ്പോഴും
എവിടെയാണ് 
താളം തെറ്റിയതെന്ന് 
ഓര്‍ത്തില്ല.. 
അടുത്ത 
ജന്മത്തിലേക്കുള്ള
ദൂരം അളക്കുകയായിരുന്നു 
മനസ്സപ്പോള്‍ .... 

2011 ജൂൺ 15, ബുധനാഴ്‌ച

മുഖം

വ്യക്തതയില്ലാത്ത
മുഖങ്ങള്‍ ചുറ്റിലും
എന്‍റെ  കാഴ്ച
മങ്ങിയതാവോ ?
അല്ല ,മറ്റുള്ളതോക്കെയും 
നന്നായി കാണുന്നുണ്ട് .
മുഖം മൂടികള്‍
അണിഞ്ഞും  അഴിച്ചും
ഇപ്പോള്‍
മുഖം തന്നെയില്ലാതായോ ?
വലിച്ചു നീട്ടിയ 
ചിരിയും 
പല്ലുകളും 
കണ്ടു മടുത്തു 
എനിക്ക് ...
അല്ല , ഈ ഞാന്‍ തന്നെ 
ഒരു  പൊയ്മുഖമല്ലേ ...
അവര്‍ക്കിടയില്‍ 
തുറന്നുവച്ച 
മനസ്സാണല്ലോ 
എന്‍റെ പൊയ്മുഖം ..
അപ്പോള്‍ 
ശരിക്കും  ഏതാണ്
എന്‍റെ മുഖം ?
മനസ്സോ 
അതോ 
മുഖമോ ?
ചായം തേച്ച്
മിനുക്കിയാലോ ?
എല്ലാ മുഖങ്ങളും 
അങ്ങനെയല്ലേ ..
ഇല്ല ,ഞാനില്ല !
എനിക്കീ മുഖം
തന്നെ മതി .
നാളെ  അവര്‍ 
എല്ലാ മുഖങ്ങളും
അഴിച്ചുവയ്ക്കുമ്പോള്‍  
സ്വന്തമെന്നു പറയാന്‍
എനിക്കൊരു
മുഖമുണ്ടാവുമല്ലോ
അവര്‍ക്കില്ലാതെ പോകുന്ന
ഒരു മുഖം
അത് മതി
എനിക്ക് !
    

2011 മേയ് 7, ശനിയാഴ്‌ച

അയ


കഴുകി മുക്കിപ്പിഴിഞ്ഞ
 ജീവനുകള്‍ 
അയയില്‍ ഉണക്കാനിട്ടു .
എത്ര വെയിലേട്ടിട്ടും
കാറ്റടിച്ചിട്ടും  
എന്തേ ഉണങ്ങാഞെ ?
ഇറ്റുവീഴുന്ന നീര്കണങ്ങളില്‍
തട്ടിയപ്പോള്‍ 
കൈത്തലത്തില്‍ നിറയെ
ചോരപറ്റി ..
കഴുകിയിട്ടും 
കഴുകിയിട്ടും പോവാത്ത 
ചോരക്കറയ്ക്ക്  
കണ്ണുനീരിന്റെ
ഗന്ധമായിരുന്നു .